Showing posts with label മുഹമ്മദ് നബി ( സ). Show all posts
Showing posts with label മുഹമ്മദ് നബി ( സ). Show all posts

Friday, 24 September 2021

മഹിതമദീന

 മഹിതമദീന
 മദീന. സത്യവിശ്വാസിയെ രോമാഞ്ചപുളകിതമാക്കുന്ന സുന്ദര നാമം. ഭൂമിയുടെ കേന്ദ്രബിന്ദുവായ മക്കയില്‍ നിന്നും 450 കി.മീറ്റര്‍ വടക്കാണ് മദീനയുടെ സ്ഥാനം. ഫസാദ് (നാശം) എന്നര്‍ത്ഥം വരുന്ന 'യസ്രിബ്' എന്ന് മുമ്പ് നാമകരണം ചെയ്യപ്പെട്ടിരുന്ന ആ നാടിന് ലോകഗുരു മുഹമ്മദ് നബി (സ്വ) യുടെ പ്രസിദ്ധമായ ഹിജ്റയെ തുടര്‍ന്നാണ് 'മദീന' എന്ന പേര് ലഭിച്ചത്. നബിയുടെ നഗരം (മദീനത്തുന്നബി) എന്ന പ്രയോഗമാണ് അതിന്നാധാരം. 

        ത്വാബ, ത്വൈബ, ദാറ് എന്നിങ്ങനെ മദീനയ്ക്ക് പേരുകളുണ്ട്. "നിശ്ചയം മദീനക്ക് അല്ലാഹു ത്വാബ എന്ന പേരിട്ടിരിക്കുന്നു" എന്ന് നബി (സ്വ) പറഞ്ഞതായി സ്വഹീഹ് മുസ്ലിമിലുണ്ട്. നബി (സ്വ) യുടെ ആഗമനത്തെ തുടര്‍ന്ന് മദീന ബഹുദൈവ വിശ്വാസത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തമായതിനാലാണ് ത്വാബ, ത്വൈബ എന്നീ പേരുകള്‍ ലഭിച്ചത്. എല്ലാ വിധ നിര്‍ഭയത്വവുമുള്ള ഭവനമായതു കൊണ്ടാണ് ദാറ് (വീട്) എന്ന് നാമകരണം ചെയ്യപ്പെട്ടത്. 

    ഏകദൈവ സിദ്ധാന്തം വെളിപ്പെടുത്തിയതിന്‍റെ പേരില്‍ മാത്രം ശത്രുക്കളായി മാറിയ സ്വന്തം ദേശക്കാര്‍ ക്രൂര പീഢനമഴിച്ചു വിട്ടപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശ പ്രകാരം മക്കയില്‍ നിന്ന് മുഹമ്മദ് നബി (സ്വ) യും സത്യവിശ്വാസികളും പലായനം ചെയ്തത് മദീനയിലേക്കായിരുന്നു. പലായനം ചെയ്തെത്തിയ നബി (സ്വ)യെയും സ്വഹാബത്തിനെയും ഊഷ്മളമായി സ്വീകരിക്കുകയും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം പകുത്തു നല്‍കുകയും ചെയ്ത മദീനക്കാര്‍ 'അന്‍സ്വാറുകള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. പില്‍ക്കാലത്ത് ഇസ്ലാമിക ലോകത്തിന്‍റെ തലസ്ഥാനം മദീനയായിരുന്നു. ആദ്യകാല ഖലീഫമാര്‍ ഖിലാഫത്തിന്‍റെ ആസ്ഥാനമാക്കിയിരുന്നതും മദീന തന്നെ. 

    മുത്തുനബി (സ്വ) യെ സ്വീകരിച്ച നാട് എന്നതിലുപരി അവിടുത്തെ ഭൗതിക ജീവിതത്തിന് ശേഷം ആത്മീയ ലോകത്ത് നിലകൊള്ളുന്ന നാട് എന്ന നിലയില്‍ മദീനയുടെ മഹത്വം വളരെ ഉന്നതമാണ്. ഒരാള്‍ സൃഷ്ടിക്കപ്പെട്ടത് ഏതൊരു മണ്ണില്‍ നിന്നാണോ അതേ മണ്ണില്‍ തന്നെയാണ് അയാള്‍ മറവ് ചെയ്യപ്പെടുക എന്ന് ഒരു ഹദീസിലുണ്ട്. ഈ ആശയം മര്‍ഫൂആയും മൗഖൂഫായും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തദടിസ്ഥാനത്തില്‍ മാലികീ മദ്ഹബില്‍ പെട്ട പ്രമുഖ പണ്ഡിതന്‍ പറയുന്ന പ്രമാണം ഇബനു ഹജര്‍ (റ) ഉദ്ധരിക്കുന്നു: "നബി (സ്വ) സൃഷ്ടിക്കപ്പെട്ടത് മദീനയിലെ മണ്ണ് കൊണ്ടാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠര്‍ നബി (സ്വ) യാണല്ലോ? അതിനാല്‍ മണ്ണുകളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് മദീനയിലെ മണ്ണായി. (ഫത്ഹുല്‍ ബാരി 20/387).

        പരിശുദ്ധ മദീനയുടെ പുണ്യം വിളിച്ചോതുന്ന നിരവധി ഹദീസുകള്‍ കാണാം. നബി (സ്വ) പറയുന്നു: "എല്ലാ രാജ്യങ്ങളെയും അതിജയിക്കുന്ന ഒരു നാട്ടിലേക്ക് ഹിജ്റ പോവാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ യസ്രിബ് എന്നാണ് അതിനെ വിളിക്കുന്നത്. അത് മദീനയാണ്. ഉല ഇരുമ്പിന്‍റെ അഴുക്കിനെ ശുദ്ധിയാക്കുന്നത് പോലെ മദീന ജനങ്ങളെ ശുദ്ധിയാക്കും" (ബുഖാരി).

        ഈ ഹദീസുദ്ധരിച്ചു കൊണ്ട് അബു അബ്ദില്ലാഹി ബ്നു അബീ സ്വബ്റ (റ) പറയുന്നു: മക്കയേക്കാള്‍ ശ്രേഷ്ഠമാണ് മദീന എന്ന് പറയുന്നവര്‍ ഈ ഹദീസിനെ പ്രമാണമാക്കുന്നു. കാരണം മക്കയെയും മറ്റു നാടുകളെയുമെല്ലാം ഇസ്ലാമിലേക്ക് പ്രവേശിപ്പിച്ചത് മദീനയാണ്. അതിനാല്‍ മക്കയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും മദീനക്കാരുടെ ഏടുകളിലായി. (ശര്‍ഹു ഇബ്നുബത്വാല്‍ 8/138).

    "അല്ലാഹുവേ, നിന്‍റെ മാര്‍ഗ്ഗത്തിലായി എനിക്ക് രക്തസാക്ഷിത്വം നല്‍കുകയും എന്‍റെ മരണം നിന്‍റെ റസൂലിന്‍റെ നാട്ടില്‍ വെച്ചാക്കുകയും ചെയ്യേണമേ" എന്ന് ഉമര്‍ (റ) ദുആ ചെയ്തിരുന്നതായി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. മദീനയേക്കാള്‍ ശ്രേഷ്ഠമായ ഒരു നാടുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞിരുന്നെങ്കില്‍ തന്‍റെ മരണവും ഖബ്റും അവിടെ വെച്ചാകാന്‍ അദ്ദേഹം ദുആ ചെയ്യുമായിരുന്നു. (ശര്‍ഹു ഇബ്നി ബത്വാല്‍ 8/159).

        മക്കാ വിജയത്തിന് ശേഷമുള്ള ജീവിതത്തിനായി നബി (സ്വ) മദീനയെ തെരെഞ്ഞെടുത്തതിന് കാരണം മദീന മറ്റു നാടുകളേക്കാള്‍ ഏറ്റവും പവിത്രമായത് കൊണ്ട് തന്നെയാണ്. മദീനയില്‍ തന്നെ താമസിക്കണമെന്ന് അല്ലാഹുവിന്‍റെ കല്‍പനയുണ്ടായിരുന്നെങ്കില്‍ ഏറ്റവും ശ്രേഷ്ഠമായതിനെയല്ലാതെ തന്‍റെ ഹബീബിന് വേണ്ടി അവന്‍ തെരെഞ്ഞെടുക്കുമോ? സ്വന്തം ഇഷ്ടാനുസരണം നബി (സ്വ) യാണ് മദീനയെ തെരെഞ്ഞെടുത്തതെങ്കില്‍ തനിക്കും തനിക്ക് വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച സ്വഹാബത്തിനും വേണ്ടി ഏറ്റവും ശ്രേഷ്മായതിനെയല്ലാതെ അവിടുന്ന് തെരെഞ്ഞെടുക്കുമോ? ഇല്ലേ ഇല്ല. (അല്‍ മുന്‍തഖാ ശറഹുല്‍ മുവത്വ 4/272).

        നബി (സ്വ) പറയുന്നു: സര്‍പ്പം അതിന്‍റെ മാളത്തില്‍ അഭയം പ്രാപിക്കുന്നത് പോലെ നിശ്ചയം ഈമാന്‍ മദീനയില്‍ അഭയം പ്രാപിക്കും". ഇത് മദീനയുടെ മാത്രം പ്രത്യേകതയാണ്. ശരിയായ ഇസ്ലാമിക ദര്‍ശനത്തിന്‍റെ അടിവേരുകള്‍ പിഴുതെടുക്കപ്പെടുന്ന കാലഘട്ടം വന്നെത്തിയാല്‍ മദീനയില്‍ ഇസ്ലാം പ്രകടമായിക്കൊണ്ടിരിക്കും. കാലമെത്ര കഴിഞ്ഞാലും ലോകം എത്ര പുരോഗമിച്ചാലും സമ്പദ് സമൃദ്ധമായ ജീവിതം കൊണ്ട് വിശ്വാസി എത്രമാത്രം മുന്നോട്ട് ഗമിച്ചാലും അടിസ്ഥാന ആദര്‍ശത്തിന്‍റെ അടിത്തറയുള്ള ഏതൊരു വിശ്വാസിയുടെയും വിചാരങ്ങള്‍ മദീനയെ ലക്ഷ്യമാക്കി സഞ്ചരിച്ചു കൊണ്ടേയിരിക്കും. അവിടെ മാത്രമേ അവന് ശരിയായ അഭയം ലഭിക്കുകയുള്ളൂ. മാളത്തില്‍ നിന്നും പുറത്തിറങ്ങിയ സര്‍പ്പത്തിന്‍റെ അവസ്ഥ യഥാര്‍ത്ഥ വിശ്വാസിക്ക് നേരിടുമെന്ന് സാരം. 

        നബി (സ്വ) പറയുന്നു: "മദീനയുടെ കവാടങ്ങളില്‍ മലക്കുകളുണ്ട്. പ്ലേഗ് രോഗവും ദജ്ജാലും അവിടെ പ്രവേശിക്കുകയില്ല" (ബുഖാരി).

        മക്കയില്‍ നിന്ന് മദീനയിലെത്തിയ നബി (സ്വ) അവിടെ വെച്ച് ദുആ ചെയ്തു: "അല്ലാഹുവേ! മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്നേഹം പോലെ അല്ലെങ്കില്‍ അതിനേക്കാളുപരി മദീനയോട് ഞങ്ങള്‍ക്ക് സ്നേഹം നല്‍കേണമേ! അതിനെ നീ നിന്നാക്കുകയും അവിടുത്തെ സ്വാഇലും മുദ്ദിലും (അളവ് പാത്രങ്ങള്‍) നീ ബറക്കത്ത് ചെയ്യുകയും അവിടെയുള്ള പനിയെ ജുഹ്ഫയിലേക്ക് നീക്കുകയും ചെയ്യേണമേ".

        നബി (സ്വ) പറയുന്നു: "മദീനയിലെ പൊടി വെള്ളപ്പാണ്ട് രോഗത്തിന് ശമനമാണ്". ഇബനു ഉമര്‍ (റ) ഉദ്ധരിക്കുന്നു: തബൂക്കില്‍ നിന്നും മടങ്ങിയെത്തിയ നബി (സ്വ) യെയും സ്വഹാബത്തിനെയും സ്വീകരിക്കാനായി വൃദ്ധരും കുട്ടികളും ധൃതി കൂട്ടിയപ്പോള്‍ ഉയര്‍ന്നു പൊന്തിയ പൊടി പടലങ്ങള്‍ക്കിടയില്‍ ചില സ്വഹാബികള്‍ മൂക്ക് പൊത്തി. പെട്ടെന്ന് കൈ നീട്ടി ആ മുഖാവരണം നീക്കിയ നബി (സ്വ) ചോദിച്ചു: മദീനയിലെ ഈത്തപ്പഴം (അജ്വ) വിഷത്തില്‍ നിന്നും പൊടി കുഷ്ഠത്തില്‍ നിന്നും ശമനമാണെന്ന് നിങ്ങള്‍ക്കറിയില്ലേ!"

മദീനയുടെ മഹത്വം ശരിയായി ഉള്‍ക്കൊള്ളാന്‍ നാഥന്‍ തുണക്കട്ടെ.. ആമീന്‍. 

                                                       - സി.എം.എ. റഹീം ഇര്‍ഫാനി, വെറ്റിലപ്പാറ -


പുണ്യവസന്തം..


        മുസ്ലിം ജനഹൃദയങ്ങളില്‍ സന്തോഷത്തിന്‍റെയും ആനന്ദത്തിന്‍റെയും ഒരായിരം പൂമൊട്ടുകള്‍ വിരിയിച്ചു കൊണ്ട് ഒരിക്കല്‍ കൂടി പുണ്യവസന്തം വന്നണയുകയാണ്. റബീഉല്‍ അവ്വല്‍. ഒരു വിശ്വാസി അവനറിയാതെ തന്നെ ആ മാസത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ശക്തമായ തെളിവുകളോ പ്രമാണങ്ങളോ ഒന്നും ഈ വിഷയത്തില്‍ അവന് ആവശ്യമില്ല. റബീഉല്‍ അവ്വലിന് ചെറുതോ വലുതോ ആയ സ്ഥാനം കല്‍പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ആയത്തുകളോ, നബിവചനങ്ങളോ അവന്‍ അന്വേഷിക്കുന്നില്ല. അതിന് താല്‍പര്യവുമില്ല. മറ്റൊരു മാസത്തിലും പ്രകടിപ്പിക്കാത്ത ഉന്മേഷവും ഉണര്‍വ്വും റബീഉല്‍ അവ്വലാകുമ്പോള്‍ ഒരു വിശ്വാസി ഉണ്ടാകുന്നു.

        ഏതാനും മാസങ്ങളായി അവന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന വിശ്വാസത്തിന്‍റെ കതിര്‍കുലകള്‍ അവനറിയാതെ പൊട്ടിവിടരുകയാണ്. എത്ര അടക്കിവെച്ചാലും അതിന്‍റെ പ്രതിഫലനങ്ങള്‍ വാനിലേക്കുയരുകയാണ്. അതെ! തന്‍റെ വിശ്വാസത്തെ തേച്ചുമിനുക്കി പതിന്മടങ്ങു ശക്തിയായി ഹൃദയത്തിലേറ്റു വാങ്ങുകയാണ്. 

        പരിശുദ്ധ റമളാന്‍ മാസം ഇലാഹീ സമര്‍പ്പണത്തിന്‍റെ മാസമാണ്. ഒരുപാട് മഹത്വവും സ്ഥാനവും ആ മാസത്തിന് ലഭിച്ചതിന് കാരണം വിശുദ്ധ ഖുര്‍ആന്‍റെ അവതരണമാണ്. സല്‍കര്‍മ്മങ്ങളിലൂടെ സഞ്ചരിച്ച് സര്‍വ്വവും സര്‍വ്വശക്തനില്‍ സമര്‍പ്പിച്ച് ഇലാഹിലേക്ക് അടുക്കാന്‍ റമളാന്‍ കാരണമാണെങ്കില്‍ ഒരു കൃത്യമായ ഇടവേളക്ക് ശേഷമാണ് പ്രവാചക ജന്മം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വലിന്‍റെ ആഗമനം. ആറുമാസങ്ങള്‍. അതെ.. ഒരാള്‍ അല്ലാഹുവിനെ കുറിച്ചും അവന്‍റെ ആസ്തിക്യത്തെ സംബന്ധിച്ചും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതു കൊണ്ട് മാത്രം ഇസ്ലാമിക ശരീഅത്തില്‍ പ്രവേശിക്കുകയില്ല. മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്‍റെ റസൂലാണെന്നും അവന്‍ സമ്മതിക്കണം.

        പ്രത്യേകമായ സംഭവങ്ങള്‍ നടന്ന ദിവസത്തെയും മാസത്തെയും മുസ്ലിംകള്‍ ആദരിക്കുന്നു. പരിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠവും അതാണ്. മനുഷ്യന്‍ അജ്ഞതയിലും അന്ധകാരത്തിലും അകപ്പെട്ട് മൃഗതുല്യരായി ജീവിക്കുകയായിരുന്നു ആറാം നൂറ്റാണ്ടില്‍- ആ കാലത്തെ പറ്റി ചരിത്രകാരന്മാര്‍ പോലും പറയുന്നത് 'ഇരുണ്ട കാലം' (ഡാര്‍ക് ഏജ്) എന്നാണ് -മദ്യത്തിന്‍റെയും മദിരാക്ഷിയുടെയും മായാവലയത്തില്‍ പെട്ട് മനുഷ്യന്‍ മൃഗതുല്യനായി ജീവിക്കുന്ന മദ്ധ്യേ, പ്രവാചകന്‍ ഉദയം കൊള്ളുന്നു. ഭരണകര്‍ത്താവും രാഷ്ട്രതന്ത്രജ്ഞനുമായി മാറുന്നു. സത്യമാനും നീതിമാനുമാകുന്നു. സര്‍വ്വ ജനതയുടെയും പ്രശംസക്ക് വിധേയനായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. 

    മുഹമ്മദ് നബി (സ്വ) തങ്ങള്‍ ഈ ലോകത്ത് ഉദയം ചെയ്തില്ലായിരുന്നെങ്കില്‍ ഇവിടെ ഒരു വസ്തുവിനെയും സൃഷ്ടിക്കുകയില്ലായിരുന്നു.ആ ഹബീബ് ജനിച്ച മാസത്തെ ഒരു വിശ്വാസി ബഹുമാനത്തോടെയേ കാണൂ. റമളാന്‍ ശരീഫിലൂടെ അല്ലാഹുവിലുള്ള വിശ്വാസം ഹൃദയത്തില്‍ നിറഞ്ഞുതുളുമ്പുകയും റബീഇലൂടെ റസൂലുല്ലാഹിയിലുള്ള വിശ്വാസം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരില്ല. "ഒരുവന്‍ തന്‍റെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റു സര്‍വ്വത്തേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളില്‍ ഒരാളും സത്യവിശ്വാസിയാകുകയില്ല" എന്ന് മുഹമ്മദ് നബി (സ്വ) പറയുന്നു. അല്ലാഹു പറയുന്നു:  "നബിയേ, തങ്ങള്‍ പറയുക. നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്". വീണ്ടും അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്". 

    നാം മറ്റൊരാളേക്കാളും പിന്‍പറ്റേണ്ടതും മാതൃകയാക്കേണ്ടതും അല്ലാഹുവിന്‍റെ ഹബീബിനെയാണ്. ഒരാളെ മാതൃകയാക്കാന്‍ എന്തെല്ലാം സല്‍ഗുണങ്ങള്‍ അയാളില്‍ ആവശ്യമുണ്ടോ അവയെല്ലാം മുത്ത് നബിയിലുണ്ട്. മാതൃക ആക്കപ്പെടേണ്ട വ്യക്തിയെ അറിയേണ്ടതും ആവശ്യമാണ്. എങ്കില്‍ മാത്രമേ ആ വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയൂ. ആ വ്യക്തിയെ ഉള്ളറിഞ്ഞ് സ്നേഹിക്കാന്‍ കഴിയൂ. മുഹമ്മദ് നബി (സ്വ) എന്ന പരമോന്നത വ്യക്തിയെയാണ്, വ്യക്തിത്വത്തെയാണ് സ്നേഹിക്കാനുള്ള കല്‍പന. സ്നേഹിക്കുക എന്നാല്‍ സ്നേഹിതന് വേണ്ടി എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയെയാണ് നബി (സ്വ) തങ്ങള്‍ പഠിപ്പിച്ചത്. നബി (സ്വ) യെ സ്നേഹിക്കുകയെന്നാല്‍ സ്നേഹിക്കുക എന്ന് തന്നെയാണ് സാരം. അനുസരിക്കുക എന്നല്ല. അനുസരണ സ്നേഹത്തിന്‍റെ ഫലമായും ഭയത്തിന്‍റെ ഫലമായും ഉണ്ടാകും. എന്നാല്‍ സ്നേഹത്തിന്‍റെ ഫലമായുണ്ടാകുന്ന അനുസരണമാണ് വിശ്വാസത്തെ സമ്പൂര്‍ണ്ണമാക്കുന്നത്. നബി (സ്വ) യോടുള്ള സ്നേഹമാണ് ഒരു വിശ്വാസിയെ നബി (സ്വ) യില്‍ ലയിപ്പിക്കുന്നത്. നാം ഒരാളെ വിശ്വസിക്കുമ്പോഴാണ് നമുക്കയാളെ സ്നേഹത്തോടെ അനുസരിക്കാന്‍ കഴിയുന്നത്. അനുസരണമാകട്ടെ വിശ്വസിക്കാതെയും ഉണ്ടാകാവുന്നതാണ്. ഒരാള്‍ തന്‍റെ വകുപ്പ് മേധാവിയുടെ കല്‍പന അനുസരിക്കുന്നത് അയാളോടുള്ള വിശ്വാസം കൊണ്ടാകണമെന്നില്ല. ഭയം കൊണ്ടും വെറുപ്പോടെയുമാകാം. ഇസ്ലാമിക സംസ്കാരം നബി (സ്വ) തങ്ങളെ അനുകരിക്കലാണ്. 

    കേരളീയ കവി ഉമര്‍ ഖാസി (റ) റൗളക്ക് മുമ്പില്‍ വെച്ച് പാടിയ ശ്രവണ സുന്ദരമായ സ്നേഹകാവ്യം റൗളയുടെ കവാടം തള്ളിത്തുറന്ന സംഭവം പ്രസിദ്ധമാണ്. പ്രവാചക സ്നേഹത്തിന്‍റെ ശക്തിയാണത്. പൂര്‍വ്വീകരായ മഹത്തുക്കള്‍ പ്രവാചക സ്നേഹത്തിന്‍റെ ആഴിയില്‍ മുങ്ങിയവരായിരുന്നു. ആ സ്നേഹസ്പര്‍ശനത്തിന് മുന്നില്‍ എല്ലാം അപ്രസക്തമാകുമായിരുന്നു. 

    യമന്‍ എന്ന രാജ്യം പ്രവാചക സ്നേഹികളുടെ പറുദീസയാണ്. പൂര്‍വ്വകാലത്ത് തന്നെ ഇസ്ലാമിന്‍റെ നറുനിലാവുദിച്ച നാട്. ഇസ്ലാമിക സംസ്കാരത്തിന്‍റെയും ചൈതന്യത്തിന്‍റെയും മടിത്തട്ടില്‍. അവിടെ 'ഖറന്‍' ദേശത്ത് താമസിക്കുന്ന 'ഉവൈസ്' പ്രവാചക സ്നേഹത്തില്‍ ആഴ്ന്നിറങ്ങിയ മഹാനാണ്. മദീനയില്‍ നിന്ന് ഏറെ അകലെയല്ലാത്ത യമനില്‍ നിന്ന് തിരുനബി (സ്വ) യുടെ സവിധത്തില്‍ എത്തിച്ചേരാന്‍ അവസരം ലഭിച്ചിട്ടില്ല. ഒരിക്കല്‍ നബി (സ്വ) ഉമറി (റ) നെ വിളിച്ചിട്ട് പറഞ്ഞു: "ഉമര്‍! യമനിലെ 'ഖറന്‍' എന്ന ദേശത്ത് 'ഉവൈസ്' എന്ന ഒരു മനീഷിയുണ്ട്. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നാണയത്തിന്‍റെ വട്ടത്തില്‍ ഒരു കലയുണ്ട്. വൃദ്ധയായ മാതാവിനെ പരിചരിച്ചു കഴിയുന്ന അദ്ദേഹത്തിന്‍റെ ശിപാര്‍ശ കാരണമായി 'റബീഅ്', 'മുളര്‍' ഗോത്രക്കാരുടെ ആടുകളുടെ രോമത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് അല്ലാഹു മാപ്പ് കൊടുക്കും. കണ്ടുമുട്ടുകയാണെങ്കില്‍ എന്‍റെ സമുദായത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുക.". ഇത് കേട്ടത് മുതല്‍ ഉമര്‍ (റ) അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരുന്നു. സുദീര്‍ഘമായ കാത്തിരിപ്പിനൊടുവില്‍ യമനില്‍ ചെന്ന് കണ്ടുമുട്ടുകയും പരസ്പരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. 

    എപ്പോഴെങ്കിലും ഒരിക്കല്‍ തന്‍റെ സ്നേഹഭാജനത്തെ കണ്ടുമുട്ടും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അദ്ദേഹം. മക്കയില്‍ നിന്നും തഴുകിത്തലോടിയെത്തുന്ന മന്ദമാരുതനെ പോലും മുത്തി മണക്കാന്‍ ആ ഹൃദയം വെമ്പല്‍ കൊണ്ടിട്ടുണ്ടാകും. മദീന ഈത്തപ്പനയുടെ നാടാണെന്നറിഞ്ഞത് മുതല്‍ കാരക്ക കാണുമ്പോള്‍ മനസ്സ് ഓളം തല്ലും. ചിലപ്പോള്‍ ആ സ്നേഹം തന്നെ മദീനയിലേക്ക് കൊത്തിപ്പറക്കുന്നതായി തോന്നും. കാത്തിരിപ്പ് തുടരുകയാണ്. വര്‍ഷങ്ങള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു. വൃദ്ധയായ മാതാവിന് രോഗവും കൂടിയായപ്പോള്‍ മാതാവിനെ തനിച്ചാക്കി മാറിനില്‍ക്കാന്‍ വയ്യ. വൃദ്ധമാതാവിന്‍റെ പരിചരണം തന്‍റെ കടമയാണെന്ന് നന്ദിയുള്ള ആ മകനറിയാം. 

    ആ പൂമുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും തന്‍റെ ഹബീബിന്‍റെ വിവരങ്ങളറിയാന്‍ മദീനയിലേക്കുള്ള വഴികളില്‍ കാത്തുനില്‍ക്കും. മദീനയില്‍ നിന്ന് വരുന്നവരെ ആവേശത്തോടെ സ്വീകരിക്കും. ഹബീബിനെ കണ്ട കണ്ണുകളെ നോക്കി സായൂജ്യമടയും. ഓ! കണ്ണുകളേ! നീ എത്ര ഭാഗ്യവാന്‍. എനിക്ക് ആ കണ്ണുകളാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മഗതം ചെയ്യും. സൂര്യാസ്തമയങ്ങള്‍ വീണ്ടും പലത് കഴിഞ്ഞു. ആ മുഖം നേരിട്ടൊന്ന് കാണാന്‍ കഴിയാത്തതില്‍ ഹൃദയം അസ്വസ്ഥമാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്ത തന്‍റെ ചെവികളില്‍ എത്തി. ഉഹ്ദ് യുദ്ധത്തില്‍ തന്‍റെ ഹബീബിന്‍റെ മുന്‍പല്ല് പൊട്ടിയിരിക്കുന്നു. മുഖത്ത് പരിക്ക് പറ്റിയിരിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം തന്‍റെ മുന്‍പല്ല് കുത്തിപ്പൊട്ടിച്ചു. മുഖത്ത് മുറിവേല്‍പ്പിച്ചു. ഇല്ല, ഈ മുഖം സുന്ദരമായിരിക്കുക.. ചിന്തിക്കാന്‍ പോലും വയ്യ. അദ്ദേഹത്തിന്‍റെ സ്നേഹം അതായിരുന്നു. പ്രതീക്ഷ കൈവെടിയാതെ കഴിയുമ്പോള്‍ ആ ദുഃഖവാര്‍ത്ത യമനിലുമെത്തി. ഉവൈസ് അത് കേട്ടു. തന്‍റെ ഹബീബ് വഫാത്തായിരിക്കുന്നു. അദ്ദേഹം പൊട്ടിക്കരഞ്ഞു. ഒരു കൊച്ചു കുഞ്ഞിനെ പോലെ...

    ഒരിക്കല്‍ ഉവൈസുല്‍ ഖര്‍നി (റ) ഹജ്ജിനായി മക്കയിലെത്തി. മദീനയില്‍ നബി (സ്വ) തങ്ങളെ സിയാറത്ത് ചെയ്യാന്‍ കൊതിച്ചു. റൗളയുടെ പരിസരത്ത് എത്തി. തങ്ങളുടെ പരിശുദ്ധമായ റൗള കാണേണ്ട താമസം മോഹാലസ്യപ്പെട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ ആദ്ദേഹം കൂടി നിന്നവരോട് പറഞ്ഞു. ഇല്ല. എനിക്കിവിടെ നില്‍ക്കാന്‍ സാധിക്കുകയില്ല. എന്‍റെ പ്രിയ ഹബീബ് വഫാത്തായി കിടക്കുന്ന ഈ മണ്ണില്‍ എനിക്ക് നില്‍ക്കാനാവില്ല. ഈ സ്നേഹത്തെ എങ്ങനെയാണ് അളക്കാന്‍ സാധിക്കുക. പ്രവാചകരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ.. അവിടുത്തെ ശഫാഅത്ത് ലഭിക്കുന്നവരില്‍ പെടുത്തുകയും ചെയ്യട്ടെ.. ആമീന്‍. 

                                                                -ഹിദായത്തുല്ലാ ബാഖവി, കാരിക്കോട്-