Friday 24 September 2021

മഞ്ചേരി ശൈഖുനാ

       

അല്ലാഹു പ്രത്യേകം ആദരിച്ച ആദം സന്തതികള്‍ മറ്റ് ഇതര ജീവികളെ പോലെയല്ല. അവര്‍ക്ക് ജീവിതത്തില്‍ പല ലക്ഷ്യങ്ങളുമുണ്ട്. അവയില്‍ മര്‍മ്മ പ്രധാനമായ ലക്ഷ്യം താന്‍ തന്‍റെ അസ്തിത്വം എന്താണെന്ന് അറിയുക, തന്നെ പടച്ച റബ്ബിനെ അറിയേണ്ട വിധം അറിയുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള പടയോട്ടമായിരുന്നു സര്‍വ്വ മഹാരഥന്മാരും കാഴ്ച വെച്ചത്. ഈ പരമോന്നത ലക്ഷ്യ സാധൂകരണത്തിന് സഹായകമായ ചില പ്രത്യേക മാര്‍ഗ്ഗങ്ങളും വഴികളുമുണ്ട്. ലക്ഷ്യത്തിലെത്തിയ പുണ്യാത്മാക്കളുടെ ജീവിതത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ ഋജുപാത തെളിഞ്ഞുകാണാം. അതാണ് ത്വരീഖത്ത്. നബി (സ്വ) മുതല്‍ കണ്ണി മുറിയാതെ നിലനില്‍ക്കുന്ന സില്‍സിലയിലെ യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയോടുള്ള പിന്തുടര്‍ച്ച ഉദ്ദൃത ലക്ഷ്യപ്രാപ്തിക്കുള്ള അടിസ്ഥാന കാര്യമാണ്. എന്നാല്‍ യോഗ്യമല്ലാത്ത മാര്‍ഗ്ഗവും യോഗ്യനല്ലാത്ത മാര്‍ഗ്ഗദര്‍ശിയും അപകടമാണ്. സര്‍വ്വജ്ഞാന തുറകളിലും അഗ്രഗണ്യനായ ശൈഖുനാ ശൈഖ് മുഹ്യിദ്ദീന്‍ തങ്ങള്‍ (ഖു.സി.) പറയുന്നു: "ശറഇന്‍റെ പരിധിക്കപ്പുറം യാതൊരു ഉദ്ദേശ്യവും നമുക്കില്ല. അഥവാ തെളിഞ്ഞ ശരീഅത്താണ് ത്വരീഖത്ത്. അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസാദര്‍ശങ്ങള്‍ക്കോ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കോ എതിരായ ത്വരീഖത്ത് യഥാര്‍ത്ഥ ത്വരീഖത്തല്ല. പക്ഷേ, ത്വരീഖത്ത് ദീനില്‍ കടത്തിക്കൂട്ടിയ വൈകൃതങ്ങളാണെന്ന വാദം ത്വരീഖത്ത് എന്തെന്നറിയാത്ത ജഹാലത്തില്‍ നിന്നും ഉടലെടുത്ത ചിന്താ ശൂന്യതയാണ്. മഹാന്മാരുടെ ജീവിതം വെളിച്ചം വീശുന്ന മഹത് സന്ദേശത്തിന് ഘടകവിരുദ്ധമായ ഇത്തരം ചില വാദഗതികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളപ്പെടേണ്ടതാണ്. അല്ലാഹുവിന്‍റെ ഔലിയാഇന്‍റെ ലോകം തികച്ചും അത്ഭുതങ്ങളുടെ കലവറയാണ്. കേവല ബുദ്ധി വെച്ച് അളക്കല്‍ വിഡ്ഢിത്തമാണ്. തിരിഞ്ഞവരും തിരിയാത്തവരും ധാരാളം. വലിയ്യിനെ മനസ്സിലാക്കല്‍ അല്ലാഹുവിനെ അറിയുന്നതിലും പ്രയാസകരമാണെന്ന് പോലും ചില മഹത്തുക്കള്‍ രേഖപ്പെടുത്തി. 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന അവസ്ഥയില്‍ ബാഹ്യമായി ജനങ്ങള്‍ക്കിടയിലും ആന്തരികമായി ഇലാഹീ സ്മരണയിലുമായി അത്യുന്നതങ്ങളില്‍ ജീവിക്കുന്ന ഇത്തരം മഹത്തുക്കളെ അടുത്തറിയുമ്പോള്‍ മാത്രമേ അവരുടെ മഹത്വമെന്തെന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. വിജയികള്‍ വിജയം കൈവരിച്ചത് വിജയികള്‍ക്കൊപ്പം കൂടിയാണെന്നത് യാഥാര്‍ത്ഥ്യമാണ്.

        അല്ലാഹുവിന്‍റെ ഔലിയാക്കളാകുന്ന ഇഷ്ടദാസന്മാരുടെ കണ്ണിയിലെ മുത്തുകളില്‍ ഒരു അമുല്യമുത്തായിരുന്നു ശൈഖുനാ സയ്യിദ് മുഹമ്മദ് കമാലുദ്ദീന്‍ അല്‍ ഖാദിരിയ്യ് അസ്സ്വൂഫിയ്യ് എം. മുത്തുകോയ തങ്ങള്‍ (ഖു.സി.). അവിടുത്തെ മഹനീയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ അനുകരണീയമാണെന്നതില്‍ സന്ദേഹമില്ല. ചെറുപ്പം മുതല്‍ ദീനീവിജ്ഞാന സമ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രഗത്ഭരില്‍ നിന്നും വേണ്ടുവോളം അറിവ് പഠിച്ചു. ആത്മീയജ്ഞാന രംഗത്ത് അതിതല്‍പരരായിരുന്ന മഹാനുഭാവന്‍റെ പിന്നീടുള്ള അന്വേഷണം ഇലാഹിലേക്ക് തന്നെ വഴിനടത്തുന്ന യോഗ്യനായ ഒരു മാര്‍ഗ്ഗദര്‍ശിയിലേക്കായിരുന്നു. ആ തീക്ഷ്ണാന്വേഷണം ഏറെ നാള്‍ നീണ്ടുനിന്നുവെങ്കിലും ഒടുവില്‍ യാദൃശ്ചികമായി തന്‍റെ കരങ്ങളില്‍ എത്തിച്ചേര്‍ന്ന തൗഹീദ് മാല ഒരു നോക്ക് വായിച്ചപ്പോള്‍ അത്ഭുതം! ആശ്ചര്യം!! കാലങ്ങളായി തന്‍റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കുന്ന ഒരു അമൂല്യ കൃതി! ഇത് മഹാനുഭാവനെ ആത്മീയജ്ഞാനത്തിന്‍റെ പ്രകാശ ഗോപുരമായ ശൈഖുനാ അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എ.ഐ. മുത്തുകോയ തങ്ങള്‍ (ഖു.സി.) അവര്‍കളുടെ മഹനീയ സമക്ഷത്തിലേക്ക് അണയാനും അവിടുന്നിന്‍റെ ശിഷ്യത്വം സ്വീകരിക്കാനും ഒരു നിമിത്തമായി. തന്‍റെ ഗുരുവില്‍ സര്‍വ്വവും സമര്‍പ്പിച്ചു കൊണ്ട് പിന്നീടുള്ള ജൈത്രയാത്ര അസൂയാവഹമായിരുന്നു.

        ദീനി സേവന രംഗത്ത് അതുല്യസേവനങ്ങള്‍ കാഴ്ച വെക്കുന്ന തന്‍റെ വന്ദ്യരായ ഗുരുവിനെ ആവും വിധം സഹായിച്ചു. അവിടുന്നിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ഭാഗമായി രാപകലുകള്‍ ഉറക്കം ഒഴിച്ചും മറ്റും മഹത്തായ നൂറുല്‍ ഇര്‍ഫാന്‍ അറബിക്കോളേജിന് എല്ലാ നിലക്കും വേണ്ട സഹായ സഹകരണങ്ങള്‍ അകമഴിഞ്ഞു ചെയ്തു. അവിടുന്നിന്‍റെ നിഷ്കാമ സേവനമായിരുന്നു മറ്റ് പലരേയും ഇത്തരം കാര്യങ്ങളിലേക്ക് പ്രേരിപ്പിച്ചത്. അതുവഴി തന്‍റെ ആത്മീയ ഗുരുവിന്‍റെ ഗുരുത്വവും പൊരുത്തവും നേടിയെടുത്തു. മാത്രമല്ല, ആയിരക്കണക്കിന് ശിഷ്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കാനും ഇത് സഹായകമായി. തന്‍റെ ശൈഖില്‍ നിന്നും ഖാദിരിയ്യ, രിഫാഇയ്യ, ചിശ്ത്തിയ്യ, നഖ്ശബന്തിയ്യ തുടങ്ങിയ ഇലാഹീ സരണികള്‍ സ്വീകരിക്കുകയും തന്‍റെ വന്ദ്യരായ ഗുരുവിന്‍റെ വഫാത്തിന് ശേഷം പ്രധാന ഖലീഫയാവുകയും മാര്‍ഗ്ഗദര്‍ശനം നടത്തുകയും ചെയ്തു. ഇരുള്‍ മുറ്റിയ ഹൃദയങ്ങളിലേക്ക് മഅ്രിഫത്തിന്‍റെ വെള്ളിവെളിച്ചം വീശുകയും അതിലൂടെ അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കുന്ന നിരവധി ശിഷ്യ സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ മഹനീയ ജീവിതത്തിന് സാധിച്ചുവെന്നത് സ്മരണീയമാണ്. 

        മലപ്പുറം ജില്ലയില്‍ മഞ്ചേരി, മുള്ളമ്പാറ, വാക്കേത്തൊടിയില്‍ ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഫൈളുല്‍ ഹാഫിള് ഹിഫ്ളുല്‍ ഖുര്‍ആന്‍ & ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ് മഹാനുഭാവന്‍റെ രൂപ കല്‍പനയായിരുന്നു. മഹാനായ ശൈഖ് മുഹ്യിദ്ദീന്‍ (ഖു.സി.) അവര്‍കളുടെ അന്തരാളങ്ങളില്‍ നിന്ന് ഉദിച്ച അമൂല്യ വിജ്ഞാന ശേഖരമായ "അല്‍ഫത്ഹുര്‍റബ്ബാനി" യുടെ പരിഭാഷ ഇലാഹീ ജ്ഞാന ദാഹികള്‍ക്ക് അവിടുന്നിന്‍റെ വിലമതിക്കാനാവാത്ത സംഭാവനയാണ്. തന്‍റെ ശൈഖിന്‍റെ ശിഷ്യരില്‍ പ്രഗത്ഭരും സമസ്തയുടെ സ്ഥാപക നേതാക്കളില്‍ ഉന്നതരുമായ മഹാനായ മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്ലിയാര്‍ (മ.ള്വി) ഈ കൃതിയുടെ അവതാരികയില്‍ എഴുതിയത് ഒരു വേള അറിഞ്ഞിരിക്കല്‍ പലര്‍ക്കും ഉപകാരപ്രദമായിരിക്കും. " ഇത്തരം മാതൃകാപരമായ വീര്യപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ക്ക് ഇനിയും തൗഫീഖ് നല്‍കട്ടെ! ആമീന്‍ എന്ന ദുആയോടെ ഈ ഗ്രന്ഥം കാലഘട്ടത്തിന്‍റെ ഒരാവശ്യം കൂടിയാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു". ത്വരീഖത്ത്, ശൈഖ്, ബൈഅത്ത് എന്ത്? എന്തിന്? എന്ന് തുടങ്ങിയ വിഷയങ്ങള്‍ മുഖവുരയില്‍ പ്രമാണബദ്ധിതമായി സമര്‍ത്ഥിക്കുന്നു. സ്വീകാര്യതയുടെ കണ്ണ് കൊണ്ട് വായിക്കുന്നവര്‍ക്ക് ഏറെ പഠനാര്‍ഹമാണ് ഈ കൃതി. 

    ഹിദായത്തുസ്സാലിക്കീന്‍, ബുഖാരി മാല തുടങ്ങിയവ മഹാനുഭാവന്‍റെ തൂലികകളാണ്. ബഹുഭാഷാ നൈപുണ്യം നേടിയ ശൈഖുനാ ഒരു പ്രഗത്ഭ വാഗ്മിയായിരുന്നു. അവിടുന്നിന്‍റെ ആത്മീയ പ്രഭാഷണങ്ങളില്‍ ചിലത് ഇന്നും സൂക്ഷിച്ചുവരുന്നു. അവിടുന്നിന്‍റെ ജീവിതം തികച്ചും മാതൃകാപരമായിരുന്നു. തിരുസുന്നത്തിനെതിരെ വല്ലതും കണ്ടാല്‍ ആര് ചെയ്തു എന്ന് നോക്കാതെ മഹാനുഭാവന്‍ പ്രതികരിക്കുമായിരുന്നു. തല മറക്കാതെ നിസ്കരിച്ച ഒരാളെ ശാസിച്ചതിനും ഉപദേശിച്ചതിനും ഈ എളിയവന്‍ സാക്ഷിയാണ്.

    തിരുസുന്നത്തുകളെ ജീവിപ്പിക്കുന്നതില്‍ ശൈഖുനാ അതീവശ്രദ്ധ പാലിച്ചിരുന്നു. അവിടുന്ന് താമസിച്ചിരുന്ന കുറ്റിച്ചിറ സ്വൂഫി മന്‍സിലില്‍ എല്ലാ റബീഉല്‍ അവ്വല്‍ 12 നും അതിവിപുലമായി നടന്നുവന്നിരുന്ന മൗലിദ് സദസ്സ് പരിസര പ്രദേശങ്ങളിലുള്ള മുബ്തദിഉകളെ നീരസപ്പെടുത്തിയിരുന്നു. ഇസ്തിഖാമത്തായിരുന്നു അവിടുത്തെ ഏറ്റവും വലിയ കറാമത്ത്. എണ്ണമറ്റ അനുഭവങ്ങള്‍, കറാമത്തുകള്‍ നേരില്‍ കണ്ടവര്‍ നിരവധിയാണ്. സുന്ദരമായി പ്രവര്‍ത്തിച്ചു പോരുന്ന മഞ്ചേരി ദൗഖുല്‍ ഇര്‍ഫാന്‍ അറബിക്കോളേജ് അവിടുന്നിന്‍റെ ഇന്നും ജീവിക്കുന്ന കറാമത്താണ്. 

        എ.ഡി. 1931 ആന്ത്രോത്ത് ദ്വീപില്‍ ജനിച്ച മഹാനുഭാവന്‍ ഹിജ്റ 1418 റബീഉല്‍ അവ്വല്‍ 9 തിളങ്കാഴ്ച രാത്രി 1 മണി സമയത്ത് വഫാത്തായി. മഹാനുഭാവന്‍റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി വാക്കേത്തൊടി 'മഹ്ളറത്തുല്‍ ഖാദിരിയ്യ വര്‍രിഫാഇയ്യ' എന്ന പുണ്യസ്ഥാപനത്തിന്‍റെ ചാരത്ത് മറമാടപ്പെടുകയും ചെയ്തു. പല ആഗ്രഹ സഫലീകരണത്തിനും മറ്റും ഈ മഖാമിലേക്കും സ്ഥാപനത്തിലേക്കും നേര്‍ച്ച വെച്ചു കൊണ്ട് കാര്യം സാധിച്ച അനുഭവസ്ഥരുടെ വിവരണം ജീവിതകാലത്ത് മഹാനുഭാവനെ അറിയാതെ പോയ പലരെയും ചിന്തിപ്പിക്കുന്ന വസ്തുതയാണ്. അവിടുത്തെ അനുഗ്രഹം കൊണ്ട് നമ്മുടെ ആഗ്രഹങ്ങളെല്ലാം അല്ലാഹു സഫലീകൃതമാക്കട്ടെ.. ആമീന്‍. 

    അവിടുന്ന് അന്തിയുറങ്ങുന്ന പുണ്യസ്ഥാപനത്തില്‍ റബീഉല്‍ അവ്വല്‍ 7,8,9,10 തീയതികളില്‍ വര്‍ഷം തോറും തഅ്ലീം, ഖുര്‍ആന്‍ പാരായണം, മതപ്രഭാഷണം, മൗലിദ് സദസ്സ് അന്നദാനം  തുടങ്ങിയ വിപുലമായ പരിപാടികളോട് കൂടി ആണ്ട്നേര്‍ച്ച നടത്തപ്പെടുമ്പോള്‍ പരിസര പ്രദേശങ്ങളില്‍ നിന്നും വിദൂരസ്ഥലങ്ങളില്‍ നിന്നും ബറക്കത്ത് ഉദ്ദേശിച്ച് എത്തുന്ന നല്ലവരില്‍ ഒരാളാവാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍. 

                                -സയ്യിദ് അഹ്മദ് കബീര്‍ ഇര്‍ഫാനി, അഹ്സനി ആന്ത്രോത്ത്-

No comments:

Post a Comment